6/04/2010

ഉമ്മ എത്ര മനോഹര പദം



ഉമ്മയുടെ കരള്‍ പറിച്ചെടുത്ത് മകന്‍ ഓടുകയായിരുന്നു. വഴിയിലെവിടെയോ അവന്‍ മുട്ടുകുത്തി വീണപ്പോള്‍ പുത്രന്റെ കൈകളിലിരുന്ന ഉമ്മയുടെ കരള്‍ ചോദിച്ചു: 'മോനേ, നിനക്ക് നൊന്തോ?' ഇത് ഒരു കവിമനസ്സ് മെനഞ്ഞെടുത്ത അതിഭാവുകത്വമാര്‍ന്ന കഥയാവാം എങ്കിലും ഉമ്മയെന്ന വലിയ ഉണ്‍മയുടെ ഒരു അരിക് അത് കാട്ടിത്തരുന്നു . ഉമ്മയുടെ പാദങ്ങള്‍ക്കടിയിലാണ് സ്വര്‍ഗ്ഗം എന്ന് പ്രവാചകന്‍ (സ്വ) പറഞ്ഞപ്പോഴും അതു തന്നെയാണുദ്ദേശിച്ചത്. ഒന്നും പറയാതെ വീടുവിട്ടിറങ്ങി അനേകവര്‍ഷങ്ങള്‍ കഴിഞ്ഞ് തിരിച്ചു ചെന്നപ്പോഴും അര്‍ദ്ധരാത്രിയില്‍ ചോറും കറികളുമൊരുക്കി തന്നെ കാത്തിരിക്കുകയായിരുന്ന ഉമ്മയെക്കുറിച്ച് ബഷീര്‍ എഴുതി. ഏത് കുറ്റത്തിനും മാപ്പുനല്‍കുന്ന കോടതിയാണ് മാതൃഹൃദയമെന്ന് കേശവദേവ് എഴുതി. ഗോര്‍ക്കിയുടെ നോവല്‍ തൊട്ട് ഒട്ടനേകം കഥകളിലൂടെ, നോവലുകളിലൂടെ ചലച്ചിത്രങ്ങളിലൂടെ ഉമ്മയുടെ മഹിമ പ്രകീര്‍ത്തിക്കപ്പെട്ടിണ്ട്. പ്രശസ്ത കവയിത്രി ദില്ലിയില്‍ ഒരമ്മയുടെ ചിത്രം വരച്ചുവച്ചതിങ്ങനെയാണ്: 'അവരുടെ പിന്നാലെ അടുത്ത മുറിയിലേക്ക് കടന്ന ഞാന്‍ ഞെട്ടി. അമ്മ കട്ടിലിലിരുന്ന് മകനെ ലാളിക്കുകയാണ്. 'മേരാ ലാഡ്ലി ബേട്ടാ, മേരാ മിന്‍ ഹയ്യാ, മേരാ ചാന്ദ ബേട്ടാ...' ഹാ! ആ മകനെ ഞാന്‍ കണ്ടു.



കുറ്റിത്താടിയും മീശയും വളര്‍ന്ന വലുപ്പമുള്ള മൊട്ടത്തലയുമായി, കൈകാലുകള്‍ വളഞ്ഞുതേമ്പി, വയറു പെരുകി, മഞ്ഞച്ച്, നട്ടെല്ലുവളഞ്ഞ്, അടയാത്ത വായിലെ പല്ലുകള്‍ ഇളിച്ചുകാട്ടി, വായിലും മൂക്കിലും നിന്നു നീരൊലിച്ച്, കണ്ണുതുറിച്ച് ചുരുണ്ട് കിടക്കുന്നൊരു വികൃതരൂപം. എന്തൊക്കെയോ വല്ലാത്ത ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നു. അമ്മ അരികില്‍ ചേര്‍ന്നിരിക്കുന്നു. മകന്റെ ശിരസ്സെടുത്ത് മടിയില്‍വെച്ച് പിളര്‍ന്ന വായില്‍ കുറേശ്ശേ പാല്‍ ഒഴിച്ചുകൊടുക്കുന്നു. പുറത്തേക്കൊലിക്കുന്ന പാലും തുപ്പലും അരുമയായി തുടച്ചുമാറ്റുന്നു. നീ ഇരുപത്തഞ്ചു കൊല്ലമായിരിക്കുന്നു ഈ തപസ്സു തുടങ്ങിയിട്ട് കവയിത്രി ചോദിക്കുന്നു: ഈശ്വരാ ഒരമ്മക്കല്ലാതെ ആര്‍ക്കുകഴിയുമിത്? അംഗവൈകല്യം കാരണം സ്വന്തം കുഞ്ഞിനെ ചവറ്റുകൂനയില്‍ ഉപേക്ഷിച്ച് ഉറുമ്പരിച്ച് കുഞ്ഞി ക്കണ്ണുകളിലെ വെളിച്ചം കെട്ടുപോയതും നമ്മുടെ നാട്ടില്‍ തന്നെയാണല്ലോ. ആശുപത്രികളിലും കക്കൂസുകളിലും കടത്തിണ്ണകളിലും ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ കഥകളും നമുക്കറിയാം. ഓര്‍മ്മയില്ലേ സല്‍മയെ വീടിനകത്ത് ആരാരും തിരിഞ്ഞു നോക്കാതെ ഉറുമ്പരിച്ച് ഒരു എല്ലും തോലും മാത്രം ബാക്കിയായ സല്‍മ. സാമൂഹ്യ ആതുര സേവന രംഗത്ത് മൂന്നര പതിറ്റാണ്ട് പിന്നിട്ട സഅദിയ സല്‍മയെ ഏറ്റെടുത്ത് പഠിപ്പിക്കുന്നു.



എന്നിട്ടും മൂന്നര വര്‍ഷങ്ങള്‍ക്ക് ശേഷം സല്‍മ പിച്ച വെച്ചപ്പോള്‍ കുട്ടിയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി വന്ന ഉമ്മയെ ഓര്‍ക്കുന്നില്ലേ ? ഈ സംഭവം മാത്യസ്നേഹം എത്രത്തോളമെന്ന് മനസ്സിലാക്കാം. തിരുവനന്തപുരത്തു തൈക്കാടുള്ള സംസ്ഥാന ശിശുക്ഷേമസമിതി ആസ്ഥാനത്ത് സ്ഥാപിട്ടുള്ള അമ്മത്തൊട്ടിലിലെ കുഞ്ഞുങ്ങള്‍ ഇങ്ങനെ ഉപേക്ഷിക്കപ്പെട്ടവരാണ്. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ബേബിബാഗ് പോലെയുള്ള ഈ സംവിധാനം ഇന്ത്യയിലാദ്യമായി തുടങ്ങിവെച്ചതു തമിഴ്നാട്ടിലാണ്. കുഞ്ഞുങ്ങളെ പിറന്നയുടനെ കൊല്ലുന്ന പ്രാകൃതമായ ശീലം അവിടെ ഏറെയാണല്ലോ. അമ്മത്തൊട്ടില്‍ എന്ന പേരുപോലെതന്നെ ആ സങ്കല്‍പ്പവും കുളിര്‍മയുണ്ടാക്കുന്നതാണ്. പോറ്റുവാനൊരു അമ്മയില്ല എന്നതുകൊണ്ട് ഒരു കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടുകൂടാ എന്ന മഹത്തായ സങ്കല്‍പ്പം.(തൊട്ടിലാട്ടുന്ന കൈയല്ലോ, വിഷ്ടപത്തെ ഭരിപ്പതും) പൂര്‍ണമായ ഇഷ്ടത്തോടു കൂടിയാകില്ല ഒരമ്മയും കുട്ടിയെ ഉപേക്ഷിക്കുന്നതെന്നു തീര്‍ച്ച. ദാരിദ്യ്രവും അവിവാഹിതകളുടെ പ്രസവം കാരണമുള്ള മാനക്കേടും മറ്റുമാകാം പ്രേരകഘടകങ്ങള്‍. സമ്പന്നര്‍ക്ക് അന്യ സംസ്ഥാനങ്ങളില്‍ പോയി രഹസ്യമായി പ്രസവിക്കാനും കുഞ്ഞിനെ അനാഥാലയങ്ങളിലേല്‍പിക്കുവാനും സൌകര്യമായിരിക്കും. ഇടത്തരം കുടുംബങ്ങളില്‍ അവിഹിത ഗര്‍ഭമുണ്ടായാല്‍ പ്രസവത്തിനു സൌകര്യമൊരുക്കി കുഞ്ഞിനെ വാങ്ങുവാനും കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് മറിച്ചുവില്‍ക്കുവാനും സന്നദ്ധരായ മാഫിയകള്‍ അയല്‍ നാടുകളില്‍ പ്രവര്‍ത്തിക്കുന്നു. അമ്മത്തൊട്ടിലുകളില്‍ കുഞ്ഞുങ്ങളെ വെച്ചുപോകുന്ന അമ്മ. തന്റെ കുഞ്ഞ് എവിടെയെങ്കിലും നന്നായിട്ട് വളരട്ടെയെന്നുതന്നെയാകും ആഗ്രഹിക്കുന്നത്. പിന്നീട് കുറ്റബോധമുണ്ട കുമ്പോള്‍, അവകാശവാദവുമായി വന്നുവെന്നും വരാം.



തിരുവനന്തപുരം തമ്പാനൂര്‍ ബസ്സ്റാന്‍ഡില്‍ ആരോരുമില്ലാതെ അലഞ്ഞുതിരിഞ്ഞ മൂന്നരവയസ്സുള്ള ചിന്നുവെന്നൊരു കുട്ടിയെ ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ് തൊട്ടിലില്‍ കൊണ്ടുവെച്ചത്. പിന്നീട് അക്കഥ പത്രങ്ങളില്‍ വന്നപ്പോള്‍ അവകാശവാദവുമായി ഒരു തിരുവല്ലാക്കാരിയും ഒരു ആന്ധ്രാക്കാരി നാടോടി സ്ത്രീയും വന്നു. ഇരുവര്‍ക്കും മാതൃത്വം തെളിയിക്കാന്‍ കഴിഞ്ഞില്ല. യഥാര്‍ഥ അമ്മയെ കണ്ടു പിടിക്കാന്‍ ഒരു 'സുലൈമാന്‍ നബി' ഇല്ലാതെയും പോയി. അവകാശവാദം പലപ്പോഴും കോടതികളിലെത്തിയിട്ടുണ്ടാവും. വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ജര്‍മന്‍ ഡോക്ടറില്‍ തനിക്കു പിറന്ന കുഞ്ഞുങ്ങളുമായി ഒരു പാലാക്കാരന്‍ യുവാവ് കേരളത്തിലേക്ക് കടന്നു കളഞ്ഞു. സമൂഹം അംഗീകരിച്ച ദാമ്പത്യബന്ധം തന്നെയായിരുന്നു. അത് ശിഥിലമായപ്പോഴാണ് മലയാളിയുവാവ് ഈ കടുംകൈ ചെയ്തത്. കേരള ഹൈക്കോടതിയില്‍ നീതി തേടിയെത്തിയ ജര്‍മന്‍ യുവതിക്ക് കുട്ടികളെ വീണ്ടെടുക്കാന്‍ ഹേബിയസ് കോര്‍പ്പസ് തുണയായി. പലപ്പോഴും കുട്ടികളുടെ നിഷ്കളങ്കമായ തീരുമാനം തന്നെയാകും അച്ഛന്റെയോ അമ്മയുടെയോ സഹായത്തിനെത്തുക. രത്നപ്രഭാകേസില്‍ അതാണുണ്ടായത്. രത്നപ്രഭയുടെ ഭാഗത്താണോ രാജിന്റെ ഭാഗത്താണോ നീതി എന്ന് മാധ്യമങ്ങള്‍ മുഴുവന്‍ കാതോര്‍ത്തിരിക്കു കയായിരുന്നു. അല്ലെങ്കിലും, പിതൃത്വമാണല്ലോ സന്ദേഹമുണ്ടാക്കുന്നത്. മാതൃത്വം എന്നും സംശയാതീതമാണ്. അമ്മ യാഥാര്‍ഥ്യവും അച്ഛന്‍ സങ്കല്‍പ്പവുമാണ് എന്ന് പറയാറുണ്ട്. ഇന്ന്,പിതൃത്വവും നൂറുശതമാനം ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിയുമാറ് ജനിതകശാസ്ത്രം വളര്‍ന്നു കഴിഞ്ഞിട്ടുണ്ട്. അമ്മക്കും കുഞ്ഞിനും ചെലവിനു നല്‍കാതെ കടന്നുകളയാന്‍ ശ്രമിക്കുന്ന പിതാക്കന്മാരെ മൂക്കുകയറിട്ടു പിടിക്കുവാന്‍ നീതിപീഠത്തിന് ഇന്ന് ശാസ്ത്രം പിന്‍ബലം നല്‍കുന്നു.



എന്നാല്‍, ശാസ്ത്രത്തിന്റെയും സാങ്കേതികതകളുടെയും വികാസപരിണാമങ്ങള്‍ പുതിയ സന്ദേഹങ്ങള്‍ ഉയര്‍ത്തുന്നു. ഇണചേരാതെ തന്നെ സ്ത്രീപുരുഷബീജാണ്ഡങ്ങളെ പരീക്ഷണക്കുഴലില്‍ സംയോജിപ്പിച്ചു. ഇരവുവാങ്ങിയ ഗര്‍ഭപാത്രത്തില്‍ വളര്‍ത്തുവാന്‍ ഇന്ന് സാധിക്കുന്നു. ഇവിടെ ആരാണ് യഥാര്‍ഥ അമ്മ? അണ്ഡത്തിനുടമയായ സ്ത്രീയോ, ഗര്‍ഭധാരണം നടത്തി പെറ്റവളോ? പത്തുമാസം നൊന്തുപെറ്റവളെന്നൊക്കെയുള്ള വികാരപ്രകടനങ്ങള്‍ക്ക് ഇവിടെ യാതൊരു പ്രസക്തിയുമില്ലാതായിത്തീരുന്നു. കുഞ്ഞിനെ ഗര്‍ഭകാലം മുഴുവന്‍ പേറി നടക്കുകയും പ്രസവിക്കുകയും ചെയ്ത് വാടകയും വാങ്ങി പിരിയുന്നവള്‍ക്ക് പിന്നെ യാതൊരു അവകാശവുമില്ല. അതുംപറഞ്ഞ് പിന്നീട് അങ്ങോട്ട് ചെന്നിട്ട് ഒരു കാര്യവുമില്ല. വളര്‍ത്തമ്മയുമായിട്ടാകും കുഞ്ഞിന്റെ ബന്ധം. ഗര്‍ഭപാത്രം വാടകക്ക് നല്‍കുന്നതു പാശ്ചാത്യ നാടുകളില്‍ ഇന്ന് ഒരു തൊഴിലാണ്. വാടകയാകട്ടെ ദുസ്സഹമാം വിധം വളരെയധികവും. ഈ അവസ്ഥയിലാണ് ഇംഗ്ള ണ്ടില്‍ താമസിക്കുന്ന ഒരു ഗുജറാത്തുകാരി ഈയിടെ പേരക്കുഞ്ഞുങ്ങള്‍ക്ക് ഗര്‍ഭപാത്രത്തില്‍ ഇടം നല്‍കാന്‍ തയ്യാറായിരിക്കുന്നത്. റോകിടന്‍സി എന്ന അപൂര്‍വരോഗം ബാധിച്ച് പ്രസവിക്കുവാനുള്ള കഴിവുനഷ്ടപ്പെട്ട മകളുടെ ഭര്‍ത്താവിന്റെ ഇരട്ടക്കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കുവാന്‍ ആദ്യം ഈ സ്ത്രീ സമ്മതിച്ചിരുന്നില്ലത്രെ. എന്നാല്‍ ഇതില്‍ അധാര്‍മികമായി യാതൊരു തെറ്റുമില്ലെന്നു ഡോക്ടര്‍മാരും മറ്റുള്ളവരും ബോധ്യപ്പെടുത്തിയപ്പോള്‍ അവര്‍ ആ സാഹസത്തിനു സന്നദ്ധയാവുകയായിരുന്നു (എത്രയായാലും ഇന്ത്യക്കാരിയാണല്ലോ അവര്‍) ഇത്തരം സംഭവങ്ങളിലെ നൈതികവും ധാര്‍മികവുമായ വശങ്ങളെക്കുറിച്ച് തീരുമാനമെടുക്കുക എളുപ്പമല്ല. പ്രായോഗികത മാത്രമാണ് മിക്കവാറും ആദ്യമായി പരിഗണിക്കപ്പെടുക. വാടകക്ക് ഗര്‍ഭപാത്രംനല്‍കി പ്രസവിച്ചതിനുശേഷം കുഞ്ഞിനെ പിരിയാന്‍ വിസമ്മതിച്ച സ്ത്രീകളെക്കുറിച്ചും വായിക്കുവാനിടയായിട്ടുണ്ട്.



ഇവിടെ പ്രശ്നം വൈകാരികമാണ്. ദത്തെടുക്കപ്പെട്ട കുട്ടികളുടെ കാര്യത്തിലും ഇതുണ്ടാകും. ഒരു മുസ്ലിം യുവാവിന്റെ ഭാര്യക്ക് സ്വന്തം ഉമ്മയെ കണ്ണെടുത്താല്‍ കണ്ടുകൂടാ. വാസ്ത വത്തില്‍ അവളെ വളര്‍ത്തിയത് ഉമ്മയുടെ ജ്യേഷ്ഠത്തിയാണ്. അവര്‍ക്ക് സന്താനഭാഗ്യമുണ്ടായിരുന്നില്ല. അനുജത്തിക്കാവട്ടെ ആണും പെണ്ണുമായി മൂന്നുനാലു മക്കള്‍. അതിലൊരു പെണ്‍കുട്ടിയെ വളര്‍ത്താന്‍ നല്‍കി. വളര്‍ന്നുവലുതായപ്പോഴാണ് അവള്‍ പോറ്റമ്മയല്ല പെറ്റമ്മ എന്നു തിരിച്ചറിയുന്നത്. അതോടെ പെറ്റമ്മയോട് വൈകാരികമായി കഠിനമായ വെറുപ്പും ഉണ്ടായി. മക്കളില്‍ തന്നെമാത്രം മറ്റൊരാള്‍ക്ക് വളര്‍ത്താന്‍ കൊടുത്ത ഉമ്മയുടെ മാതൃസ്നേഹത്തെയാണവള്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. ആരെല്ലാം എന്തെല്ലാം തരത്തില്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടും ആ വെറുപ്പ് അലിഞ്ഞുപോകാതെ കല്ലിച്ചിരിക്കുന്നു. ശാസ്ത്രം അതിന്റെ പ്രായോഗികവും പ്രയോജനകരവുമായ തലങ്ങളെക്കുറിച്ചല്ലാതെ വൈകാരികവും ധാര്‍മികവുമായ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല. അമ്മയുടെ മാറിടത്തിന്റെ ചൂടറിഞ്ഞ് അമ്മിഞ്ഞപ്പാലിന്റെ മധുരമറിഞ്ഞു. സ്നേഹലാളനകള്‍ നുണഞ്ഞു വളര്‍ന്നവര്‍ക്കേ ആ വൈകാരികത മനസ്സിലാവുകയുള്ളൂ. പെണ്‍കുഞ്ഞിന്റെ രക്തത്തില്‍ തന്നെയ ലിഞ്ഞുചേര്‍ന്നതാണ് മാതൃത്വമെന്ന് നാം വിശ്വസിക്കുന്നു. പാവക്കുഞ്ഞിനെ കൊഞ്ചിച്ചും വായില്‍ മണ്‍ചോറൂട്ടിയും എത്രചെറുപ്പത്തിലേയാണ് പെണ്‍കുഞ്ഞുങ്ങള്‍ അമ്മ യാകാനുള്ള തയ്യാറെടുപ്പു തുടങ്ങുന്നത്. ആദ്യപ്രസവത്തോടു കൂടി തന്നെ അവളുടെ എല്ലാ സ്നേഹവാത്സല്യങ്ങളും കുഞ്ഞിലേക്ക് കേന്ദ്രീകരിക്കുന്നു. അമ്മയും കുഞ്ഞും തമ്മിലുള്ളതു പോലെ. എല്ലാ മതങ്ങളും നിയമശാസ്ത്രങ്ങളും അതിനു പാവനത്വം കല്‍പ്പിച്ചിരിക്കുന്നു. കലാകാരന്മാരും സാഹിത്യകാര ന്മാരും പ്രകീര്‍ത്തിക്കുന്നു. അതെല്ലാം പേര്‍ത്തും പേര്‍ത്തും ഓര്‍ക്കുമ്പോള്‍ നാം ചിന്തിക്കുന്നു. ഉമ്മ എത്ര മനോഹരമായ പദം.


hameed madhur


01st June 2010 03:28:58 PM

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Share

Twitter Delicious Facebook Digg Stumbleupon Favorites