4/18/2012

അഞ്ചാം മന്ത്രി പ്രത്യക്ഷപ്പെട്ടപ്പോള്‍ പുറത്ത് ചാടിയ പൂച്ചകള്‍

മുസ്ലിം ലീഗിന് എം.എല്‍.എ.മാരുടെ എണ്ണം പരിഗണിച്ച് അഞ്ചാമതൊരു മന്ത്രി കൂടി വേണമെന്നാവശ്യപ്പെടുകയും അത് പരിഗണിക്കപ്പെടുകയും ചെയ്തപ്പോഴാണ് പലരുടെ മനസിനകത്ത് നിന്നു ആ കറുത്ത പൂച്ചകള്‍ പുറത്ത് ചാടിയത്. സത്യത്തില്‍ ഇന്തോനേഷ്യന്‍ തീരത്തെ ഭൂകമ്പത്തിന്റെ പ്രകമ്പനവും അതോടനുബന്ധിച്ച സുനാമി പ്രവചനമുണ്ടാക്കിയ ഭീതിയും പോലും പമ്പ കടന്നു. എന്തൊക്കെയാണ് പലരും വിളിച്ചു പറഞ്ഞത്. ഇവിടെ മുസ്ലിം ഭരണം നിലവില്‍ വന്നെന്നോ? സാക്ഷാല്‍ കമ്യൂണിസ്റ്റുകാരെന്ന് പറയുന്നവര്‍, സാമുദായിക സന്തുലിതാവസ്ഥയ്ക്ക് ഭംഗം വന്നുവെന്നും ഇനി പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയയുമായിരിക്കും ഇവിടെ തീരുമാനങ്ങളെടുക്കുകയെന്നും ഭയന്ന് എന്തൊക്കെയോ വിളിച്ചു പറയുന്നത് കേട്ടപ്പോഴാണ് ലജ്ജ തോന്നിപ്പോയത്. വെറുതെയല്ല വിവേകാനന്ദസ്വാമി ഇതിനെ ഭ്രാന്താലയമെന്ന് വിളിച്ചത്. ഇവിടെ മുസ്ലിം ലീഗിന്റെ മന്ത്രിമാര്‍ ഇതുവരെ മുസ്ലിംകളുടെ കാര്യം മാത്രം നോക്കിയെന്നല്ലെ അതിന്റെ അര്‍ത്ഥം? പിന്നെ ഇവര്‍ മതേതരം മതേതരം എന്ന് നാഴികയ്ക്ക് നാല്‍പത് വട്ടം ഉരുവിട്ടിട്ടെന്താ കാര്യം? പലരും കുഞ്ഞുകുഞ്ഞും മാണിക്കുഞ്ഞും കുഞ്ഞാലിക്കുട്ടിയുമാണ് കേരളം ഭരിക്കുന്നതെന്നും ഇതില്‍ ഭൂരിപക്ഷവിഭാഗ(ഹിന്ദു)ത്തിന്റെ ആരുമില്ലെന്ന് പോലും പറഞ്ഞു തുലച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൃസ്ത്യാനികള്‍ക്ക് വേണ്ടിയും മന്ത്രി കുഞ്ഞാലിക്കുട്ടി മുസ്ലിംകള്‍ക്കും വേണ്ടിയും മന്തിയായി നിലകൊള്ളുകയാണെന്നാവും ഇതിന്റെ സാരം.


ഇപ്പോള്‍ ലീഗ് വേണ്ടത് അഞ്ച് മന്ത്രിമാരും രാജി സമര്‍പ്പിച്ച് പുറത്ത് നിന്ന് യു.ഡി.എഫ് സര്‍ക്കാറിനെ പിന്തുണക്കുകയാണ്. അതോടെ ലീഗിന് കൈവരാന്‍ പോകിന്നത് മഹത്തായൊരു പാരമ്പര്യത്തിലധിഷ്ടിതമായ പ്രതിച്ഛായായിരിക്കും. അല്ലാതെ ഇരുപത്തഞ്ച് ശതമാനത്തോളം വരുന്ന മുസ്ലിംകളുള്ള കേരളത്തില്‍ അത്രയും ശതമാനം മന്ത്രിമാര്‍ വന്നാല്‍ തകര്‍ന്നു പോകുന്നത്, അതൊഴിവാക്കിക്കൊണ്ട് രക്ഷപ്പെട്ടോട്ടെയെന്ന് വെക്കണം. രാഷ്ട്രീയ പ്രബുദ്ധം, സമ്പൂര്‍ണ്ണ സാക്ഷരം എന്നൊക്കെ വീമ്പിളക്കുന്ന മലയാളികളുടെ അവസ്ഥയിതാണെങ്കില്‍ പിന്നെ ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളുടെ കഥ എന്തായിരിക്കും? ജനസംഖ്യയുടെ അഞ്ച് ശതമാനം പോലും വരാത്ത സിഖ് വംശജനായ സര്‍ദാര്‍ജിയാണ് ഇന്ത്യ ഭരിക്കുന്നതെന്നെങ്കിലും ഇവര്‍ക്കോര്‍ക്കാമായിരുന്നു.


ലീഗ് അഞ്ചാമതൊരു മന്ത്രി ആവശ്യപ്പെട്ടതിനെ ന്യായീകരിക്കുകയൊന്നുമല്ല ഇവിടെ. ഇനിയത് എണ്ണത്തിന്റെ കാര്യത്തില്‍ ന്യായമാണെങ്കില്‍ കൂടി സ്റ്റെപ്പുകള്‍ ശരിയായില്ല എന്നാണ് തോന്നുന്നത്. കേവലം ഒന്നോ രണ്ടോ സീറ്റുകളുടെ ഭൂരിപക്ഷത്തില്‍ ഭരണം കൈവന്നപ്പോള്‍ തിരക്കിട്ട് ലീഗിന് നാല്, മാണിക്ക് രണ്ട് എന്നിങ്ങനെ ഓഹരി വെക്കുന്നതിനിടയില്‍ ലീഗ് അതെങ്ങനെയാ ശരിയാവുക ഉമ്മച്ചാ എന്ന് ചോദിക്കുകയും, മതി മതി ഇപ്പോ കൊണ്ട് പോ ബാക്കി നമുക്ക് പിന്നെ നോക്കാം എന്ന് പറഞ്ഞുമിരിക്കും. അതായത് പിന്നെ എന്ന് പറഞ്ഞാല്‍, ഭരണമൊക്കെ ഒരു ട്രാക്കിലൂടെ കുലുക്കമില്ലാതെ ഓടിത്തുടങ്ങിയാല്‍ എന്ന് സാരം. അത് പിറവം ജയിച്ചതോടുകൂടി ഓടിത്തുടങ്ങി എന്ന് ലീഗിന് തോന്നിപ്പോയിട്ടുണ്ടെങ്കില്‍ അതും തെറ്റാവില്ല. പിന്നെ ലീഗിനകത്തും ചില കളിയുണ്ടാവാം. അതായത് കുഞ്ഞാലി സാഹിബ്, നിങ്ങള്‍ മാത്രം മൂക്ക് മുട്ടെ തിന്ന് മാണിച്ചന്റെ കൂടെ, ഉമ്മച്ച(അദ്ദേഹത്തെക്കുറിച്ച മോശമഭിപ്രായമില്ല കേട്ടോ)ന്റെ കൂടെ ഭരിച്ചു നടന്നാല്‍ മതിയോ എന്ന് അണികള്‍ ചിലര്‍ക്ക് വേണ്ടി ചോദിച്ചു തുടങ്ങിയിരിക്കും. ഈ എല്ലാരേയും സമാധാനിപ്പിച്ചു പോവുകയല്ലെ ബുദ്ധിമുട്ടുള്ള പണി.


യു.ഡി.എഫിനകത്ത് മറ്റൊരു പാരയായത് ആഭ്യന്തരം തിരുവഞ്ചൂറിന് നല്‍കിയതാണ്. ഇതുവരെ മുഖ്യമന്ത്രിയുടെ കൈവശമിരുന്നപ്പോള്‍ ആടിന്റെ അകിട് ഇതാ ഇപ്പോ വീഴും എന്ന വിശ്വാസത്തോടെ പിറകെ നടന്നവര്‍ നിരാശരായി എന്നതാണത്. അതാഗ്രഹിച്ചവരില്‍ പ്രമുഖന്‍ മുരളീധരന്‍ തന്നെ. ഏതെങ്കിലും ഒരു പ്രതിസന്ധിയോ, അതുസംബന്ധിച്ച് ഒരു മന്ത്രിസഭാ പുനഃസംഘടിപ്പിക്കലോ ഉണ്ടായാല്‍ അത് താനെ വന്നു വീഴുമെന്ന് കരുതിയിരുന്ന മുരളിക്ക് ദേഷ്യം മാത്രമോ വരിക-കലിയാവില്ലെ? അപ്പോള്‍ പിച്ചും പേയും പറഞ്ഞു പോകും, ആരായാലും. പാണക്കാട് തങ്ങള്‍ കല്‍പ്പിക്കുന്നെന്നും കോണ്‍ഗ്രസത് നടപ്പിലാക്കുന്നുവെന്നും, മേലോട്ട് നോക്കി തുപ്പിയാല്‍ തുപ്പല്‍ മുഖത്ത് വീഴുമെന്ന വിവേകമൊക്കെ ഈ മുരളിക്ക് എന്നുണ്ടായി എന്നാണ് ഞാനത്ഭുതപ്പെടുന്നത്. ചെന്നിത്തലയും അതാഗ്രഹിച്ചിരുന്നുവെന്നാണ് ചില ദൃശ്യമാധ്യമങ്ങളുടെ വെളിപ്പെടുത്തല്‍.


എന്‍.എസ്.എസിന്റെ സുകുമാരന്‍ നായരും. എസ്.എന്‍.ഡി.പിയുടെ വെള്ളാപ്പള്ളിയും എന്താണ് ധരിച്ചുവശായിരിക്കുന്നത്? അവരുടെ പിന്നാമ്പുറം മിന്നിയത് കൊണ്ടാണ് നേരം പുലരുന്നതെന്ന് കരുതുന്ന മിന്നാമിനുങ്ങുകളെപ്പോലെ? പക്ഷെ അവര്‍ക്ക് വര്‍ഗ്ഗീയം/ജാതീയം പറയാന്‍ ലൈസന്‍സുണ്ട് കേട്ടോ? അവര്‍ യാഥാക്രമം നായന്മാരുടെ, ഈഴവരുടെ നേതാക്കന്മാരാണല്ലോ? പക്ഷെ അവര്‍ പറയുന്നത് കേട്ടാണ് നായന്മാരും ഈവവന്മാരും തങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കുന്നത് എന്നവര്‍ കരുതുന്നതിലാണ് തമാശ. അവരുടെ യോഗങ്ങളില്‍ വന്‍ജനക്കൂട്ടം കാണപ്പെടുന്നത് കണ്ടാവാം അവരങ്ങിനെ ധരിച്ചു പോകുന്നത്. 'ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം' എന്ന് കവി പാടിയത് എത്ര അന്വര്‍ത്ഥമാണ്? സംഘ് പരിവാര്‍ പോലുള്ള വര്‍ഗ്ഗീയ സംഘടനകളിലെ ആളുകളാണവിടെ അണിനിരക്കുന്നതെന്ന് ഈ നേതാക്കളുണ്ടോ അറിയുന്നു? അതാണല്ലോ അവസാനം വോട്ടെണ്ണി നോക്കുമ്പോള്‍ മിഴിച്ചിരുന്നു പോകുന്നതും.
കടപ്പാട്: എ.എസ്.മുഹമ്മദ്കുഞ്ഞി

1 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Share

Twitter Delicious Facebook Digg Stumbleupon Favorites